കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് പുലിയെ കുടുക്കുവാൻ കൂട് സ്ഥാപിച്ചു. കലഞ്ഞൂർ പാക്കണ്ടം മേഖലയിൽ ആണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഒന്നര ആഴ്ച കാലമായി നാട്ടിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടുവാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യം കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ അടക്കം ഉയർന്നു വന്നിരുന്നു എങ്കിലും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് മാത്രമേ കൂട് സ്ഥാപിക്കുവാൻ കഴിയുന്നുള്ളൂ എന്നതിനാൽ കഴിഞ്ഞ ദിവസം നാഷണൽ ടൈഗർ കൺസർവേഷൻ കമ്മിറ്റി ചേർന്ന് വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുലിയെ കണ്ട പാക്കണ്ടം മേഖലയിൽ വനം വകുപ്പ് കൂട് സ്ഥപിച്ചത്.
ഒന്നര ആഴ്ചയോളമായി പുലി പ്രദേശത്ത് ഭീതി പരത്തിയിരുന്നു എങ്കിലും പുലിയെ പിടി കൂടുവാൻ അനുമതി ലഭിക്കാതെ ഇരുന്നത് വനപാലകരെയും ജനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പാക്കണ്ടം സ്വദേശി പാറയിരിക്കുന്നതിൽ വീട്ടിൽ വിജയൻ എന്ന ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ട് ഭയന്നോടി പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കലഞ്ഞൂർ പഞ്ചായത്തിലെ കുടപ്പാറ, ഇഞ്ചപ്പാറ, കല്ലുവിള,കാരക്കകുഴി, പാക്കണ്ടം തുടങ്ങി നിരവധി സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും കുടപ്പാറയിലും ഇഞ്ചപ്പാറയിലും പുലി ആടുകളെ ആക്രമിച്ച് കൊല്ലുകയും ചെയ്തത്. തുടർന്ന് വനം വകുപ്പ് കാരക്കകുഴി, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ച് ക്യാമറകൾ സ്ഥാപിച്ചു എങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. എന്നാൽ കല്ലുവിളയിൽ വീട്ടിൽ സ്ഥാപിച്ച സി സി റ്റി വി യിൽ പുലി നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലിയെ പത്തിലധികം ആളുകൾ ആണ് പല സ്ഥലങ്ങളിൽ ആയി നേരിട്ട് കണ്ടത്. ഇതോടെ പ്രദേശവാസികളും ഭീതിയിലായി.





























