തിരുവനന്തപുരം: ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചതിൽ നടപടി നേരിട്ട എം.ആർ അജിത്കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ഉടൻ സമീപിച്ചേക്കും. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടും. നിയമവിരുദ്ധമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് അജിത്കുമാർ. കേസിൽ ആദ്യ അന്വേഷണസംഘത്തിലെ മൂന്ന് ഡിവൈഎസ്പിമാർക്കും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർക്കുമെതിരെയും വൈകാതെ സസ്പെൻഷൻ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്പെൻഷൻ നടപടി തേടിയെത്തിയിരിക്കുന്നത്.





























