തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന പരാതിയിൽ ഹൈക്കോടതി നോട്ടീസ്. സംഭവത്തിൽ ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ.എസ്. റോയി, സിവിൽ പോലീസ് ഓഫീസർ ജിജോ ആന്റണി എന്നിവർക്കാണ് ജസ്റ്റിസ് ജി. ഗിരീഷ് നോട്ടീസ് അയച്ചത്.
ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിക്കുന്നതിനിടെ പോലീസ് ജീപ്പിലെത്തിയ ഇരുവരും മദ്യലഹരിയിൽ അതിക്രമം കാട്ടിയെന്നാണ് ഹർജിയിലെ ആരോപണം. പോലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പി, ചീട്ടുകൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ നാട്ടുകാർ കണ്ടെത്തിയതായും, തുടർന്ന് സ്ഥലത്തെത്തിയ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതായും ഹർജിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ, ഹർജിക്കാരൻ ഉൾപ്പെടെ 208 പേർക്കെതിരെ കേസെടുത്തതായും ഹർജിയിൽ ആരോപിക്കുന്നു.
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ശരത്ത് എം.എസ്, പെരുമ്പിള്ളിച്ചിറ സ്വദേശി കെ.എം. അല്‍ത്താഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹർജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി.പി. താജുദീന്‍ കോടതിയില്‍ ഹാജരായി.





























