ന്യൂഡൽഹി : അഭിഭാഷകർ ഉൾപ്പെടെ കോടതികളുമായി ബന്ധപ്പെട്ട എല്ലാവരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് രമണ കത്ത് നൽകിയത്.
കോടതിയുമായി ബന്ധപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങളുടെയും വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വാക്സിനേഷൻ പൂർത്തിയായാൽ മാത്രമേ കോടതിക്ക് പൂർവ സ്ഥിതിയിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളു. കോടതികളുടെ പ്രവർത്തനത്തെ ഡിജിറ്റൽ ഡിവൈഡ് ബാധിക്കുകയാണ്. ഗ്രാമീണ മേഖലകളിലും ആദിവാസി മേഖലകളിലും കണക്ടിവിറ്റി ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ജൂനിയർ അഭിഭാഷകർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ ചീഫ് ജസ്റ്റിസ് രമണ വ്യക്തമാക്കിയിട്ടുണ്ട്.