ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. “ഓപ്പറേഷൻ സിന്ദൂർ 2.0” എന്ന പേരിൽ സൈനിക നീക്കത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചെന്ന അവകാശവാദവുമായി പ്രചരിച്ച കത്ത് ഔദ്യോഗിക രേഖയല്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകിയെന്ന രീതിയിലാണ് വ്യാജ കത്ത് പ്രചരിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ പുതിയ സൈനിക നടപടികൾക്ക് തയ്യാറെടുക്കണമെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു പ്രചാരണം.
എന്നാൽ ഇത്തരത്തിലുള്ള യാതൊരു കത്തും പ്രതിരോധ മന്ത്രാലയമോ പ്രതിരോധ സെക്രട്ടറിയോ പുറത്തിറക്കിയിട്ടില്ലെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കാത്ത ഇത്തരം സന്ദേശങ്ങളും രേഖകളും വിശ്വസിക്കരുതെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്വമുള്ള വിവരങ്ങൾ മാത്രം പങ്കുവെക്കണമെന്നും പിഐബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





























