ന്യൂഡൽഹി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ക്യാപ്റ്റൻ വരുൺ സിങ്ങിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റിൽ ശൗര്യ ചക്ര സ്വീകരിച്ച ശേഷം വരുൺ സിങ് തന്റെ സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു കേൾപ്പിച്ചു. ക്യാപ്റ്റൻ വരുൺ സിങ് ഉയരങ്ങളിൽ എത്തിയിട്ടും തന്റെ വേരുകൾ അദ്ദേഹം മറന്നില്ല എന്നത് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് മോദി പറഞ്ഞു.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ആശുപത്രിയിൽ ആയിരുന്നപ്പോൾ, എന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു കാര്യം ഞാൻ സാമൂഹിക മാധ്യമങ്ങളിൽ കണ്ടു. ഈ വർഷം ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യ ചക്ര സമ്മാനിച്ചത്. ഈ അവാർഡിന് ശേഷം അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിന് ഒരു കത്തെഴുതി പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിന്റെ നെറുകയിൽ എത്തിയിട്ടും തന്റെ വേരുകൾ നനയ്ക്കാൻ അദ്ദേഹം മറന്നില്ല എന്നതാണ് എന്റെ മനസ്സിലേക്ക് ആദ്യം വന്നത്.
ആഘോഷിക്കാനുള്ള സമയത്തും വരുംതലമുറകളെ തൊട്ട് അദ്ദേഹം ആകുലപ്പെട്ടിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം, മോദി പറഞ്ഞു. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനൊപ്പം സഞ്ചരിക്കവെ ഡിസംബർ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരിൽ വെച്ച് ഹെലികോപ്റ്റർ അപകടമുണ്ടായത്. കത്തിയെരിഞ്ഞ എംഐ-17 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ദിവസങ്ങൾക്ക് ശേഷം ചികിത്സക്കിടെയാണ് മരിച്ചത്.