തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഹാജരാകുന്ന അഭിഭാഷകന്‍ സുഖമില്ലെന്നും കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നുമാണ് ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണമുയര്‍ന്നത്. പരാതിയിലെ അന്വേഷണവും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പോകാനാകുമെന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഭരണാധികാരികളെ കുറ്റപ്പെടുത്താതെയുള്ള ഹൈക്കോടതി വിധി പൂര്‍ണമായും എതിരല്ലെന്ന വിലയിരുത്തലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.