ദില്ലി : ലൈഫ് മിഷൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം നല്‍കിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാൽ കേസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന അപേക്ഷ നല്‍കിയത്. രണ്ടാഴ്ചത്തേക്ക് എങ്കിലും മാറ്റണമെന്നാണ് ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും സി ബി ആ കോടതയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുവരെ ലഭിച്ചു. അതിനാൽ അന്വേഷണം തുടരണമെന്നാണ് സി ബി ഐ വാദം. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസിൽ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.