റാന്നി : ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ സര്‍വ്വേ നടപടികള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെ ഒട്ടുമിക്ക പഞ്ചായത്തുകളും തങ്ങളുടെ ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി കെ.എ.ടി.എസ്.എ സംസ്ഥാന നേതൃത്വം ആരോപണം ഉന്നയിച്ചു. ഉത്തരവില്‍ പരാമര്‍ശിക്കാത്ത അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാര്‍ ഉള്‍പ്പടെ കൃഷി ഭവനുകളിലെ മുഴുവന്‍ ജീവനക്കാരേയും സര്‍വ്വേ നടപടികള്‍ക്ക് നിയോഗിച്ചിരിക്കുകയാണ്. ഇതിന്‍റെ ഉദ്ദേശം കാര്‍ഷിക മേഖലയിലെ പദ്ധതികളെ അട്ടിമറിച്ച് വകുപ്പിന്‍റെ പ്രതിശ്ചായ തന്നെ നശിപ്പിക്കുവാനുള്ള ഗൂഢതന്ത്രത്തിന്‍റെ ഭാഗമാണ്. പഞ്ചായത്തിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള വിവിധ ഘടകസ്ഥാപനങ്ങളിലെ ജീവനക്കാരെ ഉള്‍പ്പടെ അധിക ജീവനക്കാരെ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നിരിക്കെയാണ് കൃഷിഭവനുകളിലെ മുഴുവന്‍ ജീവനക്കാരേയും സര്‍വ്വേ നടപടികള്‍ക്കായി ഉപയോഗിച്ചത്.
ലൈഫ് മിഷന്‍ പരിശോധനയുമായി ബന്ധപ്പെട്ട് 20 ശതമാനത്തില്‍ താഴെയാണ് നിലവിലുള്ള പരിശോധനയുടെ പുരോഗതി.ഇത് സംസ്ഥാനത്തെ 80 ശതമാനം അപേക്ഷകളുടെ പരിശോധനയ്ക്കും കൃഷി അസിസ്റ്റന്‍റുമാരെ മാത്രമാണ് നിയോഗിച്ചത് എന്നതാണ് വ്യക്തമാക്കുന്നത്. കൃഷിഭവനുകളിലെ ദൈനംദിന പദ്ധതികളുടെ നടത്തിപ്പിനോടൊപ്പം ഭാരതീയപ്രകൃതി കൃഷി,പച്ചക്കറി വികസന പദ്ധതി, മലയോര മേഖലയിലുള്‍പ്പടെ സംസ്ഥാനത്ത് ഉടനീളം പ്രകൃതി ക്ഷോഭം മൂലം സംഭവിച്ച കൃഷിനാശത്തിന്‍റെ പരിശോധന,വിള ഇന്‍ഷ്വുറന്‍സ്,പി.എം.കിസ്സാന്‍ അപാകത പരിഹരിക്കല്‍,ഒരുകോടി ഫലവൃക്ഷ തൈകളുടെ വിതരണം,ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമബന്ധിതമായി പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണുള്ളത്.
കൃഷിഭവനുകളിലെ ജീവനക്കാരെ സര്‍വ്വേനടപടികള്‍ക്കായി വിനിയോഗിക്കുന്നത് കൃഷിഭവന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതും നെല്‍കൃഷി മേഖലയിലുള്‍പ്പടെ ജീവനക്കാരെ പൂര്‍ണ്ണമായും സര്‍വ്വേ നടപടികള്‍ക്ക് ഉപയോഗിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായ പശ്ചാത്തലത്തില്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഫീല്‍ഡു തലത്തില്‍ ഏകോപിപ്പിക്കേണ്ട സാഹചര്യങ്ങളും, ഒപ്പം ഇപ്പോള്‍ തന്നെ ജീവനക്കാരുടെ അപര്യാപതതമൂലം ബുദ്ധിമുട്ടുന്ന പലകൃഷിഭവനുകളും കാലങ്ങളോളം അടഞ്ഞുകിടക്കേണ്ട സാഹചര്യവുമുണ്ടാകുമെന്നും പരിഗണിച്ച് കൃഷിവകുപ്പിലെ ജീവനക്കാരെ കാര്‍ഷികേതര ജോലികള്‍ക്ക് നിയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കി കൃഷിവകുപ്പ് ഉത്തരവിറക്കിയത്.
ഇതെല്ലാം മനസ്സിലാക്കിയിട്ടും ചില അധികാര കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ പ്രശ്നം മറച്ചുവെച്ചുകൊണ്ട് സര്‍വ്വേ നടപടികളുടെ വീഴ്ച്ചയുടെ ഉത്തരവാദിത്തം കൃഷിഭവനിലെ ജീവനക്കാരുടെ മുകളില്‍ ചാര്‍ത്തുവാനാണ് ശ്രമിക്കുന്നത്. കൃഷി ഭവൻ പ്രവർത്തനം താളം തെറ്റുന്ന ഇത്തരത്തിലുള്ള പിടിവാശി പ്രതിഷേധാർഹമാണെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സി.അനീഷ് കുമാറും ജനറല്‍ സെക്രട്ടറി പി.ഹരീന്ദ്രനാഥും പറഞ്ഞു.