ബംഗ്ലാദേശ് : കൊറോണ വൈറസ് ആശങ്കയെ തുടര്‍ന്ന് നൂറുകണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി മലേഷ്യയില്‍ നിന്നും പുറപ്പെട്ട ബോട്ടിലെ യാത്രക്കാരുടെ സ്ഥിതി അതീവ ദയനീയം. ഈ ആളുകളെല്ലാം മരിച്ചുതീരും മുമ്പ് എത്രയും പെട്ടെന്ന് വിഷയത്തില്‍ ഒരു തീരുമാനം കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. നൂറിലേറെപ്പേര്‍ ഇപ്പോഴും കടലില്‍ പെട്ടിരിക്കുന്നുണ്ടെന്നാണ് കിട്ടുന്ന വിവരം. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും അടങ്ങുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സംഘമാണ് മാസങ്ങളായി കടലില്‍ കുടുങ്ങിയത്. മലേഷ്യയിലേക്ക് തിരിച്ച ബോട്ടായിരുന്നു ഇവരുടേത്. എന്നാല്‍ വഴി മാറി പോകേണ്ടി വരികയായിരുന്നു. ബംഗ്ലാദേശി കോസ്റ്റുഗാര്‍ഡുകള്‍ ഇവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും എത്രയോ പേര്‍ മരിച്ചുവീണിരുന്നു. ശേഷിച്ചിരുന്നവര്‍ തന്നെ പരസ്പരം അക്രമിക്കാനുള്ള മാനസികാവസ്ഥയിലെത്തിയിരുന്നു.
ബോട്ടില്‍ 500 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 20 മുതല്‍ 50 പേര്‍ വരെ അതില്‍ വച്ചുതന്നെ മരിച്ചുവെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നു. കടല്‍വെള്ളം കുടിച്ചാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും ഇവര്‍ പറയുന്നുണ്ട്. മരിച്ചവരുടെ ശരീരങ്ങള്‍ കടലിലൊഴുക്കുക ആയിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട നൂറിലധികം പേരെ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയാണ്. നൂറിലേറെപ്പേര്‍ ഇപ്പോഴും ബോട്ടില്‍ കടലിൽത്തന്നെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. തിരികെയെത്തിയ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് തിരികെ സ്വീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
രണ്ട് വര്‍ഷം മുമ്പ് വരെ മ്യാന്‍മറില്‍ പീഡനങ്ങള്‍ക്കിരയായിരുന്നവരാണ് ഈ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍. എന്നാലിപ്പോള്‍ ബംഗ്ലാദേശില്‍ എന്തു ചെയ്യണമെന്നറിയാതെ ദാരിദ്ര്യത്തിൽ കഴിയുകയാണിവർ. ഏതായാലും മുമ്പെങ്ങുമില്ലാത്ത വിധം ലോകം അതിന്‍റെ എല്ലാ അതിരുകളും അടച്ചിട്ടപ്പോള്‍ നേരത്തെ തന്നെ അഭയാര്‍ത്ഥികളായിരുന്ന ഇവരുടെ കാര്യം കൂടുതല്‍ ദുരിതത്തിലാണ്. എപ്പോള്‍ വേണമെങ്കിലും മരണം മുന്നിലെത്താമെന്ന ഭീതിയിലാണിവര്‍.