മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമല പ്രവർത്തിക്കുന്ന ഫിലിപ്സ് ഗ്രാനോ പ്രൊഡക്ടസ് എന്ന ക്രഷറിന്റെ പ്രവർത്തനാനുമതി അപേക്ഷ ആനിക്കാട് പഞ്ചായത്ത് അധികാരികൾ തള്ളിക്കളഞ്ഞതിൽ പ്രകോപിതരായി ക്രഷർ ഉടമയും ജീവനക്കാരും ചേർന്ന് പാറമട വിരുദ്ധ സമര സമിതി പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.
ക്രഷറിനെതിരെ ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകർ നാഷണൽ ഗ്രീൻ ട്രൈബ്യുണലിൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ഇതിനകം ട്രിബ്യുണലിന്റെ മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ റിപ്പോർട്ടിൽ ഏതാണ്ട് 159 കോടി രൂപ പിഴചുമത്തണം എന്നാണ് വിദഗ്ദ്ധസമിതി ശുപാർശ ചെയ്തിരിക്കുന്നത്. അത്രത്തോളം നിയമ വിരുദ്ധ ഖനനങ്ങളും പരിസ്ഥിതി തകർച്ചയും ഈ പ്രദേശത്ത് ഈ പാറമട മുഖേനയുണ്ടായിട്ടുള്ളതായും സംഘം കണ്ടെത്തി. ഇത്രയും വലിയ തുക പിഴ ചുമത്തുന്ന നിർദേശം ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമായാണ്. അത്ര ഗുരുതരവും സുപ്രധാനവുമായ കണ്ടെത്തലുമാണ് വിദഗ്ധസമിതി ഏതാണ്ട് ഒരാഴ്ചയോളമെടുത്ത് ഈ പ്രദേശത്തെ പഠനത്തിൽനിന്നും കണ്ടെത്തിയിട്ടുള്ളത് .
ഈ റിപ്പോർട്ടിന്റെയും ഗ്രീൻ ട്രിബ്യുണൽ പരാമര്‍ശത്തിന്റെയും കൂടാതെ പഞ്ചായത്തിന് കിട്ടിയ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഈ ക്രഷറിന്റെ അനുമതി പുതുക്കാനുള്ള അപേക്ഷ നിരസിച്ചത്. നിരസിച്ചുകൊണ്ട് ജൂലൈ 15 വ്യാഴാഴ്ച്ച കത്ത് നൽകിയ, അന്ന് രാത്രിതന്നെ ക്രഷർ ഉടമയും അദ്ദേഹത്തിന്റെ ജോലിക്കാരും കൂടി സമിതി പ്രസിഡന്റ് ആയ ജോർജുകുട്ടി മണിയംകുളത്തിനെ ഫോണിൽ വിളിച്ചു പലതവണ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇതിനെതിരെ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കീഴ്‌വായ്പ്പൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.































