ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത വിമാനത്താവളത്തിൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ശക്തമായ ഇടിമിന്നലേൽക്കുകയും വിമാനത്തിന്റെ പവർ സിസ്റ്റം പൂർണ്ണമായും തകരുകയും ചെയ്തു. വൻ അപകടം ഒഴിവായത് വലിയൊരു ആശ്വാസമായാണ് കാണുന്നത്. വെള്ളിയാഴ്ച രാവിലെ 9:25-ഓടെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 56എൽ ഏയറോബ്രിഡ്ജിന് സമീപം വെച്ചാണ് സംഭവം. 6ഇ6068 എയർബസ് എ320 വിമാനത്തിൽ 141 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ ആകെ 147 പേരുണ്ടായിരുന്നു.
മിന്നലേറ്റതോടെ വിമാനത്തിന്റെ പവർ സിസ്റ്റം തകരാറിലാവുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയുമായിരുന്നു. ഉടൻ തന്നെ സുരക്ഷാ മുൻകരുതലായി എല്ലാ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. വിമാനം കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തു. ഇൻഡിഗോ എയർലൈൻസ് മറ്റൊരു വിമാനം സജ്ജമാക്കുകയും ഉച്ചയ്ക്ക് 12:50-ഓടെ യാത്രക്കാരെ അഗർത്തലയിലേക്ക് എത്തിക്കുകയും ചെയ്തു. മിന്നൽ ഏൽക്കുന്ന സമയത്ത് റൺവേയിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ അവർക്ക് പൂർണ്ണ ആരോഗ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു.വെള്ളിയാഴ്ച കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും ഇടയിലാണ് ഈ അപകടം ഉണ്ടായത്. എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ ഇടിമിന്നലിനെ തുടർന്ന് വരും ദിവസങ്ങളിലും ജാഗ്രത തുടരാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. വൻദുരന്തത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ അധികൃതരും കുടുംബാംഗങ്ങളും





























