പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്ത ജനസൗഹൃദമായതും ജില്ലയുടെ വികനനം മുന്നേറ്റത്തിന് ശക്തി പകരുന്നതുമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിലും കാലിയായതുമായ ഖജനാവുമായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ പരിമിതിയിൽ നിന്ന് കൊണ്ട് നികുതിഭാരം അടിച്ചേൽപ്പിക്കാതെ അവതരിപ്പിച്ച ബജറ്റിനെ ജനങ്ങൾ സ്വാഗതം ചെയ്യുമെന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങൾളിലും മുൻ കാലങ്ങളിലേക്കാൾ പുതിയ പദ്ധതികൾക്ക് ബജറ്റ് നിർദേശങ്ങൾ ഉള്ളത് അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഡി.സി സി നേതാക്കൾ പറഞ്ഞു.
ജില്ലയുടെ വികസനത്തിന് നാഴികക്കല്ലാകുന്ന പുതിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച മുഖ്യമന്ത്രിയേയും അതിന് വേണ്ട നിർദേശങ്ങൾ സമപ്പിർച്ച യു.ഡി.എഫ് എം.എൽ.എ – മാരേയും ഡി.സി.സി അഭിനന്ദിച്ചു. സംസ്ഥാന ബജറ്റിൽ വനം വന്യജീവി വകുപ്പിന് 283.80 കോടിയും മനുഷ്യ – വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ 192.20 കോടി രൂപ അനുവദിച്ചതും കാടിറങ്ങുന്ന വന്യജീവികളെ മാറ്റി പാർപ്പിക്കുവാനും കൂടുതൽ ആർ.ആർ.ടി സംഘങ്ങളെ നിയോഗിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും വനമേഖലകൾ ഉൾപ്പെടുന്ന കോന്നിക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്നും ആക്രമണവും കൃഷി നാശവും തടയുവാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.





























