അനുവാദമില്ലാത്ത സൗദി അറേബ്യ സന്ദർശിച്ച പി.എസ്.ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കെതിരെ അച്ചടക്ക നടപടി. മെസിയെ പി.എസ്.ജി ക്ലബ് സസ്പെൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ നടപടി.അച്ചടക്ക നടപടി നേരിടുന്ന സമയത്ത് മെസിക്ക് കളിക്കാനും പരിശീലനത്തിനും അനുമതിയില്ല. സസ്പെൻഷൻ കാലയളവിലെ പ്രതിഫലം പി.എസ്.ജി മെസിക്ക് നൽകില്ല. താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും. സസ്പെൻഷൻ കാലാവധിക്ക് ശേഷം തിരികെ എത്തുമ്പോൾ മൂന്ന് മത്സരങ്ങളിൽ മാത്രമേ മെസിക്ക് കളിക്കാനാവൂ.
മെസിയുടെ സൗദി സന്ദർശനത്തിന് മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും അനുമതി നൽകിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.ലോറിയന്റിനെതിരെ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദിയിലേക്ക് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറായ മെസ്സി ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാൽ, ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് കരുതുന്നത്.





























