പത്തനംതിട്ട : അമോണിയാ ഐസില്‍ സൂക്ഷിക്കുന്ന മത്സ്യം കഴിച്ച് ജനങ്ങള്‍ മാരകരോഗത്തിലേക്ക് വഴുതിവീഴുകയാണ്. വിഷാംശം ഇല്ലാത്ത മത്സ്യം എങ്ങും കിട്ടാറില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നത് ഐസ് ഇട്ടാണ്. കേരളത്തിലെ ഒട്ടുമിക്ക ഐസ് പ്ലാന്റുകളിലും ഐസ് നിര്‍മ്മാണത്തില്‍ ലിക്വിഡ് അമോണിയ വന്‍ തോതില്‍ ഉപയോഗിക്കുന്നു. സാധാരണ ഐസ് മിനിട്ടുകള്‍ കൊണ്ട് അലിഞ്ഞുതീരുമെങ്കില്‍ ലിക്വിഡ് അമോണിയ ചേര്‍ത്ത ഐസ് ദിവസങ്ങളോളം അലിയാതെ ഇരിക്കും. വെയിലത്ത് കിടന്നാല്‍ പോലും ഈ ഐസ് വളരെ സാവകാശമേ അലിഞ്ഞ് വെള്ളമാകുകയുള്ളൂ.
മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കാറുള്ള ഉദ്യോഗസ്ഥര്‍ ഐസ് പ്ലാന്റുകളില്‍ പരിശോധന നടത്താറില്ല. മത്സ്യം വില്‍ക്കുന്നവരെ മാത്രം ശിക്ഷിക്കുകയാണ് പതിവ്. ഇതോടെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപെടുകയും ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പും മത്സ്യം വില്‍ക്കുന്ന കടകളില്‍ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ഇവരൊന്നുംതന്നെ ഐസ് പ്ലാന്റുകളില്‍ പരിശോധന നടത്താറില്ല. കടകളില്‍ പരിശോധന നടത്തുമ്പോള്‍ പരിശോധനക്കായി മത്സ്യത്തിന്റെ സാമ്പിള്‍ എടുക്കാറുണ്ട്. എന്നാല്‍ അമോണിയ ചേര്‍ത്ത് നിര്‍മ്മിച്ച ഐസിന്റെ സാമ്പിള്‍ ഇവര്‍ ശേഖരിക്കാറില്ല. ഇത് പരിശോധിച്ചാല്‍ ലിക്വിഡ് അമോണിയയുടെ അളവ് വ്യക്തമാകും.
ലിക്വിഡ് അമോണിയാ ഐസ് നിര്‍മ്മാണത്തില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. താപം ആഗികരണം ചെയ്യുവാനുള്ള കഴിവ് ലിക്വിഡ് അമോണിയാക്ക് ഉണ്ട്. വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞു ചേരുകയും ചെയ്യും. 17 ഗ്രാം ലിക്വിഡ് അമോണിയാ 5700 കലോറി താപത്തെ ആഗികരണം ചെയ്യും. അതുകൊണ്ടുതന്നെ ഐസ് വളരെ സാവകാശമേ അലിഞ്ഞു വെള്ളമാകുകയുള്ളൂ. അമോണിയയുടെ അമിത അളവ് മനുഷ്യരില്‍ വളരെ അപകടകരമാണ്. വിവിധ അവയവങ്ങളിൽ വേദന, വീക്കം എന്നിവ ഉണ്ടാകാം, രോഗം ഗുരുതരമായാല്‍ മരണം പോലും സംഭവിക്കാം.