തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ഇന്നത്തെ ചർച്ചയിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ പ്രധാന ആവശ്യമായിരുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിന്റെ ജോലി എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശകളും മറ്റ് നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്നതനുസരിച്ച് നടപ്പിലാക്കുമെന്ന സർക്കാർ വാഗ്ദാനത്തിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിൽ ഒപ്പം നിന്ന എല്ലാവർക്കും ഉദ്യോഗാർത്ഥികൾ നന്ദി അറിയിച്ചു.
അതേസമയം സിപിഒ ഉദ്യോഗാർത്ഥികൾ സമരം തുടരും. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കകത്തുള്ള ഒഴിവുകളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും തങ്ങൾക്ക് അനുകൂലമായി നടപടിയെടുക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയതെന്നും സിപിഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു. നിലവിൽ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയതെന്നും രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.