തൃശൂര്‍ : വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൽ മനംനൊന്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ നല്ലങ്കര സ്വദേശിയും ഓടോറിക്ഷ ഡ്രൈവറുമായ വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി നിലയിലായിരുന്നു കണ്ടെത്തിയത്. ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന്‍ ഏറെ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്റെ വിവാഹാവശ്യത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്.
കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി. കോവിഡ് കാരണം ഓടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിന് പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ഈ മാസം 25 നകം പണം തിരിച്ചടക്കണമെന്ന നിര്‍ദേശവുമായി ബാങ്കില്‍ നിന്ന് നോട്ടീസ് വന്നതെന്നും കുടുംബം പറഞ്ഞു.





























