റാന്നി: പെരുനാട് ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്. പെരുനാട് ഗ്രാമപഞ്ചായത്തിലെ മുൻ കുടുംബശ്രീ ചെയർപേഴ്സൺ ഷീലാമ്മ സന്തോഷാണ് എസ്.ബി.ഐ യുടെ ചിറ്റാർ ശാഖയിൽ നിന്നും 17 ലക്ഷം രൂപ കൃത്രിമ രേഖകൾ ചമച്ച് വായ്പയെടുത്തത്. ലക്ഷ്മി കുടുംബശ്രീ എന്ന പേരിൽ പലരുടെയും ആധാർ അടക്കമുള്ള രേഖകൾ ഉപയോഗിച്ചാണ് വ്യാജ കുടുംബശ്രീ യൂണിറ്റ് തട്ടിക്കൂട്ടിയത്. ഇത് രജിസ്റ്ററും ചെയ്തിട്ടില്ല. വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ നിലവിലെ ബാങ്ക് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മുൻപ് കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് അംഗങ്ങളിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപ പിരിച്ചെടുത്തിട്ട് ചിലവുകൾ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചെലവാക്കിയത് വിവാദമായിരുന്നു.
പിരിച്ചെടുത്ത പണത്തിന്റെ കണക്കുകൾ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് യോഗങ്ങളിൽ അവതരിപ്പിച്ചിട്ടുമില്ല. വ്യാജ രേഖകൾ ഉപയോഗിച്ച് ഇത്രയും വലിയ തുക വായ്പ എടുത്തതിൽ മുൻ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാധീനം ഉണ്ടെന്ന് സംശയിക്കുന്നു. ബാങ്കിൽ നിന്ന് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നത് അവരുടെ സ്വന്തം അക്കൗണ്ടിലേക്കാണ്. അതുകൊണ്ട് തന്നെ ബാങ്ക് ജീവനക്കാരുടെയും പങ്ക് അന്വേഷിക്കേണ്ടതാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർ, കുടുംബശ്രീ സ്റ്റേറ്റ് മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി, കുടുംബശ്രീ മെമ്പർ സെക്രട്ടറി എന്നിവർക്ക് ബി.ജെ.പി റാന്നി മണ്ഡലം വൈസ് പ്രസിഡണ്ടും പെരുനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരുൺ അനിരുദ്ധൻ പരാതി നൽകി.





























