തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പ്രമാണിച്ച് ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെച്ചു. ഡിസംബർ 9, 11 തീയതികളിൽ നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-497), കാരുണ്യപ്ലസ് (601) നറുക്കെടുപ്പുകളാണ് മാറ്റിവെച്ചത്. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് യഥാക്രമം ഡിസംബർ 10, 12 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവധികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിട്ടത്. ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
നേരത്തെ ഡിസംബർ 2ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് ജില്ല തിരിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അവധികൾ പ്രഖ്യാപിച്ചത്. 2025 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ വോട്ടെടുപ്പ് തീയതിയായ ഡിസംബർ 11ന് സർക്കാർ വേതനത്തോടുകൂടിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. നിലവിൽ തൃശൂർ ജില്ലയിൽ ജോലി ചെയ്യുന്നതും ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ പരിധിയിൽ വോട്ട് ഉള്ളതുമായ ഉദ്യോഗസ്ഥർക്ക് സമ്മതിദാനം വിനിയോഗിക്കുന്നതിന് രേഖാമൂലം ഓഫീസ് മേധാവിക്ക് അപേക്ഷ നൽകിയാൽ ഡ്യൂട്ടി അല്ലെങ്കിൽ സ്പെഷ്യൽ ലീവായി പരിഗണിക്കും.
മറ്റ് വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ സ്വകാര്യ തൊഴിലിടങ്ങളിലോ സേവനം ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്നതിന് വേതനത്തോടുകൂടെയുള്ള അവധി കൂടാതെ സ്ഥാപനത്തിൽ തൊഴിലുടമ അനുവദിക്കേണ്ടതാണെന്നും ദിവസവേതനത്തിലോ, സ്ഥിരമായോ ജോലി ചെയ്യുന്ന തൊഴിലാളികൾ വോട്ടെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ പരിധിയിൽ വോട്ട് ഉള്ളവരാണെങ്കിൽ അവർക്ക് വേതനത്തോടു കൂടി തന്നെ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്നതിന് വേണ്ട നടപടികൾ തൊഴിലുടമ സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.






























