വയനാട് : പയമ്പള്ളി പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ. സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പയ്യമ്പള്ളി പുതിയിടത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രിയാണ് തൃശൂർ നിന്ന് വണ്ടിയിൽ വരികയായിരുന്ന കുടുംബം വഴിയിൽ കടുവയെ കാണുന്നത്. ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയിൽ നിന്ന് മാറിപ്പോവുകയായിരുന്നു. ഉടൻ തന്നെ കുടുംബം മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാർ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പിന്നീട് വനംവകുപ്പ് അധികൃതരെത്തി കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. പുതിയടത്ത് നിലവിൽ ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. രാവിലെ 9 മണി മുതൽ വ്യാപക തെരച്ചിൽ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തിൽ ഉള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ കൂടി തെരച്ചിലിനായി നിയോഗിക്കും.