കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ പയ്യനാമൺ പോസ്റ്റ് ഓഫീസ് പടിയിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഓട നികത്തിയതിന് ശേഷം ഐറിഷ് ഓട നിർമിച്ചത് റോഡ് തകർച്ചക്ക് കാരണമായതായി പ്രദേശവാസികൾ. പയ്യനാമൺ കർമല ഭാഗത്ത് നിന്ന് അടക്കം മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന വെള്ളം ഓടയിലൂടെ ഒഴുകി പയ്യനാമൺ പോസ്റ്റ് ഓഫീസ് പടിക്കൽ എത്തി സമീപത്തെ തോട്ടിലേക്ക് പോയിരുന്നതാണ്. എന്നാൽ ഐറിഷ് ഓട നിർമ്മാണത്തിന്റെ പേരിൽ പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ ഈ ഭാഗത്ത് വർഷങ്ങളായി ഉണ്ടായിരുന്ന ഓട അടയ്ക്കുകയും ശേഷം ഐറീഷ് ഓട നിർമ്മിക്കുകയും ചെയ്തതോടെ സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന വെള്ളം തോട്ടിലേക്ക് ഒഴുകി പോകുവാൻ ഇടമില്ലാത്ത റോഡിൽ കെട്ടികിടക്കാൻ തുടങ്ങി. ഇത് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത തണ്ണിത്തോട് റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നതിനും കാരണമായി. ഇരുചക്ര വാഹനയാത്രക്കാരായ നിരവധി ആളുകൾ ആണ് ഈ കുഴികളിൽ വീണിട്ടുള്ളത്. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കൂടി കടന്നുപോകാൻ തുടങ്ങിയതോടെ റോഡ് കൂടുതൽ ദുർഘടമായ അവസ്ഥയിലാണിപ്പോൾ.
കോന്നിയിൽ നിന്ന് തണ്ണിത്തോട്, തേക്കുതോട് ഭാഗത്തേക്കും ചിറ്റാർ സീതത്തോട് ഭാഗത്തേക്കും എല്ലാം ആളുകൾ യാത്ര ചെയ്യുവാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന പാതയാണ് ഇത്. ശബരിമല മണ്ഡലകാലത്ത് നിരവധി അയ്യപ്പ ഭക്തരാണ് ഈ വഴി യാത്ര ചെയ്യുന്നത്. റോഡിലെ ടാറിങ് ഇളകി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇളകി മാറിയ ഭാഗം ടാർ ചെയ്യുവാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വീണ്ടും ഈ ഭാഗം ടാർ ചെയ്താലും അടക്കപ്പെട്ട ഓട വീണ്ടും തുറന്നെങ്കിൽ മാത്രമേ റോഡിന്റെ തകർച്ച പരിഹരിക്കുവാൻ ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം നിറഞ്ഞാൽ കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. വേനൽ കാലത്ത് പൊടിപടലങ്ങൾ കാരണം ഈ വഴി സഞ്ചരിക്കുവാനും കഴിയില്ല. വർഷങ്ങളായി രൂപപെട്ട കുഴി അടയ്ക്കുവാൻ ബന്ധപെട്ടവർ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും വാഹന യാത്രക്കാരും.






























