ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്തെ വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ സിനിമ ലൊക്കേഷൻ സെക്യൂരിറ്റി മാനേജർ പൊലീസ് പിടിയിൽ. ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ വാടകക്ക് താമസിക്കുന്ന കൽവത്തി സ്വദേശി എം.എസ്. അബ്ദുൽ റഹീമാണ് (38) പിടിയിലായത്. മാർച്ച് 26-ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ഒന്നാം നിലയിലെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 35,000 രൂപയുടെ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സംഘം മോഷ്ടിക്കുകയായിരുന്നു.
അബ്ദുൽ റഹീം പ്രതി ഫോർട്ട്കൊച്ചി കടപ്പുറത്ത് ഫുഡ്കോർട്ട് നടത്തുന്നതിനോടൊപ്പം കൊച്ചി മേഖലയിലെ സിനിമ ലൊക്കേഷൻ രംഗത്തെ സെക്യൂരിറ്റി മാനേജറായും ജോലി ചെയ്യുന്നുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. കേസിൽ മുഖ്യപ്രതിയായിരുന്ന കരുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന ചക്കിട്ടപറമ്പിൽ മുജീബിനെ (44) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജ്, മട്ടാഞ്ചേരി ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.





























