തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിനായി സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനത്തിൽ കേരളമാകെ ശുചീകരണ യജ്ഞങ്ങൾ പുരോഗമിക്കുന്നു. ശുചീകരണ ദിനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. മഴക്കാല രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ശൂചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സർവ്വകക്ഷിയോഗത്തില്‍ ഉയർന്ന അഭിപ്രായ പ്രകാരമാണ് യജ്ഞം നടത്തുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തികളാണ് പല ഇടങ്ങളിലും നടക്കുന്നത്. വാർഡ് തല സമിതിയുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. ഡെങ്കി, ചിക്കൻഗുനിയ പോലുള്ള പകർച്ച വ്യാധികൾ തടയുകയാണ് പ്രധാനലക്ഷ്യം. ജനകീയ പങ്കാളിത്തതോടെയുള്ള സമൂഹ ശുചീകരണത്തിന് പകരം സമ്പൂർണ്ണ ലോക്ഡൗണ്‍ ദിനത്തിലെ ശുചീകരണം പലയിടത്തും സ്വകാര്യമായി.
തദ്ദേശ സ്ഥാപനങ്ങളാണ് ശുചീകരണ യജ്ഞം പ്രധാനമായും ഏറ്റെടുത്തത്. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലും പൊതുയിടങ്ങൾ ശുചിയാക്കി. കൊവിഡ് കാലത്തെ രൂപീകരിച്ച സന്നദ്ധ സേനയായ കമ്മ്യൂണിറ്റി വോളണ്ടിയർ കോർപ്സും ശുചീകരണത്തിനായി രംഗത്തിറങ്ങി. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയും പരിസരവും വൃത്തിയാക്കി. കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം.