തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാനത്ത് പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങൾ തിങ്കളാഴ്ച മുതൽ തിരികെ നൽകും. ഇവർക്ക് പിഴ പോലീസ് സ്റ്റേഷനിൽ നൽകണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.
ഇക്കാര്യത്തിൽ പോലീസ് ഉന്നത ഉദ്യോഗസ്ഥർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ തീരുമാനിച്ചത്. എന്നാൽ കേസും കോടതി നടപടികളും തുടരുമെന്നും പോലീസ് അറിയിച്ചു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനങ്ങൾ പുറത്തിറക്കരുതെന്ന് സർക്കർ നിർദേശിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ റോഡിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ നിയമ ലംഘകർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാൻ തുടങ്ങിയിരുന്നു.