കൊണ്ടോട്ടി : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ.
മുകുന്ദപുരം പുത്തൻവീട്ടിൽ നിസാമുദ്ദീൻ (39) ആണ് പിടിയിലായത്. നീറാട് സ്വദേശിനിയുടെ ഭർത്താവിന്റെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഷെയർ ചാറ്റ് മുഖേന പരിചയത്തിലായ ഇരുപത്തൊന്നുകാരിയെ കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തും കോഴിക്കോട്ടും ലോഡ്ജുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
യുവതിയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയംവെച്ച് തിരിച്ചുനൽകാതെ വഞ്ചിച്ചതായും പരാതിയുണ്ട്. നിസാമുദ്ദീൻ കാസർകോട്ടെ ഒരു ഹോട്ടലിൽ ജോലിചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഒട്ടേറെ സ്ത്രീകളെ വലയിലാക്കിയതായി സൂചനയുണ്ട്.
ഇൻസ്പെക്ടർ സി. പ്രമോദിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എം. അജാസുദ്ദീൻ, എ. ദിനേഷ്കുമാർ, സി.പി.ഒ.മാരായ രതീഷ്, പമിത്ത്, മുസ്തഫ എന്നിവർ ചേർന്നാണ് നിസാമുദ്ദീനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.