ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിന്‍റെ കണ്ണ് തൃശൂരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അവസാന നിമിഷമുണ്ടാക്കിയ ട്വിസ്റ്റ് തൃശൂരിന്‍റെ പോരാട്ടച്ചൂട് കൂട്ടി. കഴിഞ്ഞ 2019ലെ പൊതു തെരഞ്ഞെടുപ്പിലും തൃശൂര്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് ടി എന്‍ പ്രതാപനെയും സിപിഐ രാജാജി മാത്യൂ തോമസിനെയും ബിജെപി സുരേഷ് ഗോപിയേയുമാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാക്കിയത്. തൃശൂര്‍ എടുക്കുമെന്നുള്ള സുരേഷ് ഗോപിയുടെ അവകാശവാദം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഫലം വന്നപ്പോള്‍ ടി എന്‍ പ്രതാപന്‍ 93,633 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
1,042,122 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ച തൃശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന് 415,089 വോട്ടുകള്‍ കിട്ടി. രാജാജി മാത്യൂ തോമസ് 321,456 ഉം, സുരേഷ് ഗോപി 293,822 ഉം വോട്ടുകളും നേടി. 77.94 ആയിരുന്നു 2019ല്‍ തൃശൂരിലെ പോളിംഗ് ശതമാനം. 2014ല്‍ സിപിഐയുടെ സി എന്‍ ജയദേവന്‍ വിജയിച്ച തൃശൂര്‍ സീറ്റാണ് ടി എന്‍ പ്രതാപനിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 2009ല്‍ കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയായിരുന്നു തൃശൂരിലെ വിജയി.





























