കുട്ടനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ഫലപ്രഖ്യാപനത്തിനുശേഷം വിവാദമായേക്കും. രാമങ്കരി ഗ്രാമപ്പഞ്ചായത്ത് മുൻ അധ്യക്ഷൻ ആർ. രാജേന്ദ്രകുമാറാണ് രാജിക്കുശേഷം ആരോപണമുന്നയിച്ചത്. അവിശ്വാസപ്രമേയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ സി.പി.എം. തയ്യാറായത് ഈ ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് രാജേന്ദ്രകുമാർ പറഞ്ഞത്. കോൺഗ്രസ് ആരോപണം നിഷേധിച്ചെങ്കിലും സി.പി.എം. ഇതേപ്പറ്റി പ്രതികരിച്ചിരുന്നില്ല. ഏറെ മുനകളൊളിപ്പിച്ച, പ്രത്യാഘാതം ഏറെയുള്ള രാഷ്ട്രീയ പ്രസ്താവനയാണ് രാജേന്ദ്രകുമാർ നടത്തിയിരിക്കുന്നത്.
സി.പി.എം. ശക്തികേന്ദ്രമായ രാമങ്കരിയിൽ പാർട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്തിൽ മുന്നിട്ടുനിന്നത് സി.പി.എം. തന്നെയാണ്. ഇതിനിടെ 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 3446-ഉം യു.ഡി.എഫിന് 3511-ഉം വോട്ടാണ് ലഭിച്ചത്. 65 വോട്ടുകൾക്ക് പഞ്ചായത്തിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിട്ടുനിന്നത്. ഇക്കുറി കുട്ടനാട്ടിൽ മികച്ച ലീഡ് നേടുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേപോലെ അവകാശപ്പെടുന്നുണ്ട്.





























