ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും യോഗം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ യോഗത്തിന്റെ ഭാഗമായി. അമിത് ഷായും നഡ്ഡയുമായുി തന്റെ വസതിയിൽ വച്ച് പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളെയാണ് യോഗം നിശ്ചയിച്ചതെന്നാണ് വിവരം.ഇവരുടെ പേരുകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിലുണ്ടെന്നും സൂചനകൾ ഉണ്ട്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, തെലങ്കാന, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയായിരിക്കും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപനം പിന്നീടായിരിക്കും.