കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പോലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് പോലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളിൽ നിന്ന് പോലീസ് വിവരം തേടിയിട്ടുണ്ട്.
സസ്പെൻഷൻ ഉത്തരവിന് പിന്നാലെയാണ് രണ്ട് പോലീസുദ്യോഗസ്ഥരും ഒളിവിൽ പോയത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പോലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് നടത്തിപ്പുകാരൻ അമനീഷ് വലിയൊരു തുക കൈമാറിയതിന് തെളിവുണ്ട്. ഇവർ തമ്മിൽ കൂടുതൽ ബാങ്കിടപാടുകൾ ഉണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു.





























