തൃശ്ശൂര്‍ : എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടു. 5000 രൂപയും നഷ്ടവും ബാങ്ക് അധികൃതര്‍ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മെയിൻ ബ്രാഞ്ച്) മാനേജർക്കെതിരെയും റൗണ്ട് വെസ്റ്റിലെ മാനേജർക്കെതിരെയും വിധിയുണ്ടായത്. എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.
ബാലകൃഷ്ണപൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൽ നിന്നാണ് 5000 രൂപ എടുക്കുവാൻ ശ്രമിച്ചത്. എന്നാൽ പണം ലഭിക്കുന്നതിന് പകരം ഒരു സ്ലിപ് ആണ് ലഭിച്ചത്. സ്ലിപ്പില്‍ സംഖ്യ പിൻവലിക്കുന്നതു് രേഖപ്പെടുത്തുന്ന കോളം ശൂന്യമായിരുന്നു. ബാക്കി തുക 509 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ തന്റെ അക്കൌണ്ടില്‍ നിന്ന് 5000 രൂപ നഷ്ടപ്പെട്ടതായി ബാലകൃഷ്ണപൈക്ക് മനസ്സിലായി. സ്ലിപ് നിലവാരം കുറഞ്ഞതും ദിനംപ്രതി മാഞ്ഞുപോകുന്ന അവസ്ഥയിലുമായിരുന്നു. ബാലകൃഷ്ണപൈക്ക് എ ടി എം മുഖേനെ സംഖ്യ ലഭിച്ചു എന്ന നിലപാടാണ് എതിർകക്ഷികൾ കോടതി മുമ്പാകെ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യം സാധൂകരിക്കുവാൻ ബാങ്കിന് കഴിഞ്ഞില്ല.
എതിർകക്ഷികളുടെ പ്രവൃത്തിമൂലം ഹർജിക്കാരന് സാമ്പത്തിക നഷ്ടവും വലിയ രീതിയിലുളള മാനസിക പ്രയാസവും ഉണ്ടായതായി കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപെട്ട 5000 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























