കോന്നി : ഓണക്കാലം വരവായതോടെ വാഴവിത്ത് കച്ചവടത്തിനും വാഴക്കുല കച്ചവടത്തിനും പേരുകേട്ട വകയാറിൽ വാഴക്കുലക്കും വാഴ വിത്തിനും ആവശ്യക്കാർ ഏറെ. മുപ്പത്തഞ്ച് വർഷത്തെ പാരമ്പര്യം ആവകാശപെടുവാൻ ഉണ്ട് വകയാറിലെ വാഴ വിത്ത് വിപണിക്ക്. കേരളത്തിലെ ആദ്യത്തെ വാഴ വിത്ത് വിപണിയാണ് വകയാറിലേത്. ആദ്യ കാലഘട്ടങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും കർഷകർ നേരിട്ട് പോയി വാഴവിത്തുകൾ എത്തിച്ചാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കാലങ്ങൾ കഴിഞ്ഞപ്പോൾ ഇത് എല്ലാവിധ വാഴ വിത്തുകളും ലഭിക്കുന്ന വലിയ വിപണിയായി മാറുകയായിരുന്നു. തമിഴ്‌നാട്ടിലെ അരിമനയിൽ നിന്നായിരുന്നു ഇവിടെ ഏറ്റവും കൂടുതൽ വാഴ വിത്തുകൾ എത്തിച്ചിരുന്നത്.
വിപണനം തുടങ്ങിയ കാലത്ത് രണ്ടര രൂപ നിരക്കിൽ ആയിരുന്നു കർഷകർക്ക് വാഴ വിത്തുകൾ വിറ്റിരുന്നത്.കാലാനുസൃതമായി വാഴ വിത്തുകളുടെ വിലയിലും വർധനവുണ്ടായി.മുൻപ് കർഷകർ നേരിട്ട് തമിഴ്‌നാട് പോയി വാഴ വിത്തുകൾ കൊണ്ടുവന്ന് കച്ചവടം നടത്തിയ സ്ഥാനത്ത് കാലം മാറിയപ്പോൾ ഇതും ഏജൻസികൾക്ക് വഴിമാറി.തമിഴ്‌നാട്ടിലെ തക്കല,വള്ളൂർ,ശർമ്മാദേവി,പത്താമട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ ഇവിടേയ്ക്ക് വാഴ വിത്തുകൾ എത്തുന്നത്.നാട്ടിലെ വാഴ വിത്തുകളെക്കാൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന വിത്തുകൾക്ക് ഗുണമേന്മ ഏറുമെന്ന് കച്ചവടക്കാർ പറയുന്നു. വാഴ വാഴക്കുലകളെ പോലെ തന്നെ വാഴ വിത്തുകളും വൈവിധ്യങ്ങൾ നിറഞ്ഞതാണ്.
നേന്ത്രൻ,പൂവൻ,ചുവന്ന പൂവൻ,റോബസ്റ്റ,പാളയംകോടൻ,ഞാലി പൂവൻ,ഏത്ത തുടങ്ങി വിവിധ ഇനങ്ങൾ ആണ് വാഴ വിത്തുകളിൽ ഉള്ളത്. നേന്ത്ര വാഴകൾ തൊണ്ണൂറ് ദിവസത്തിനുള്ളിൽ വിളവെടുക്കാം എന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്.തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഴ വിത്തുകൾ ചാണക വെള്ളത്തിൽ മുക്കി സൂക്ഷിച്ചാൽ നാൽപത് ഡിവസം വരെ ഇത് കേടുകൂടാതെ ഇരിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
വാഴ വിത്തുകളോടൊപ്പം തന്നെ വാഴ കുലകൾക്കും ഇവിടെ ആവശ്യക്കാർ ഏറുകയാണ്.ഒന്നാകാലത്ത് എത്ത വാഴക്കുലകൾക്കാണ് ആവശ്യക്കാർ ഏറെ.ബേക്കറികളിലും മറ്റും ഉപ്പേരിയും ശർക്കരപിആർട്ടിയും ഉണ്ടാക്കുവാൻ വലിയ തോതിലാണ് ഓണക്കാലത്ത് ഇവിടെ നിന്ന് ആളുകൾ വാഴക്കുലകൾ വാങ്ങുന്നത്. തിരുവോണ നാളുകൾ അടുക്കുമ്പോൾ കച്ചവടത്തിൽ വലിയ പ്രതീക്ഷയാണ് ഇവിടുത്തെ വ്യാപാരികൾക്ക്.































