ബംഗളൂരു : മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി. എന്ത് നിബന്ധന പ്രകാരമാണ് 16 മുസ്ലീം പള്ളികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത് എന്നും ഇത് മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ഇല്ലാതാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും കോടതി ആരാഞ്ഞു.
16 മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണികളും പൊതു വിലാസ സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് എന്ത് നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് ഇത്തരം ഉപയോഗം പരിമിതപ്പെടുത്താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാന്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും നിര്‍ദ്ദേശിച്ചു. മുസ്ലീം പള്ളികളിലെ ബാങ്ക് വിളി ജനജീവിതത്തെ പ്രയാസപ്പെടുത്തുന്നുവെന്നും ശബ്ദമലിനീരണം ഉണ്ടാക്കുന്നുവെന്നും കാണിച്ച് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതിയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിലെ(2000) റൂള്‍ 5(3) പ്രകാരം ഉച്ചഭാഷിണികളുടെ സ്ഥിരമായ ഉപയോഗിത്തിന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. 2000-ലെ ചട്ടങ്ങളിലെ റൂള്‍ 5 (3) പ്രകാരം ഉച്ചഭാഷിണികളും പൊതു വിലാസ സംവിധാനങ്ങളും ഉപയോഗിക്കാന്‍ ശാശ്വതമായി അനുമതി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാരനായ രാകേഷ് പിക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീധര്‍ പ്രഭു വാദിച്ചു.
മതപരമായ ആഘോഷങ്ങള്‍ക്കോ സാംസ്‌കാരിക പരിപാടികള്‍ക്കോ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂ. അതും 15 ദിവസത്തില്‍ കൂടുതല്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കരുത് എന്നും നിയമത്തില്‍ പറയുന്നുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കര്‍ണാടക വാഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഒരികലും സര്‍ക്കാര്‍ അനുമതിയായി കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും കൗണ്‍സല്‍ വ്യക്തമാക്കി.































