ബെംഗളൂരു : നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിൽ താമസിക്കുന്ന പതിനെട്ടുകാരി നന്ദിനി ദാസിനാണ് കുത്തേറ്റത്. ആക്രമണത്തിനു ശേഷം പ്രതിയായ ബന്ദേ നവാസ് (18) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നന്ദിനിയും ബന്ദേ നവാസും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതി കടുത്ത നിരാശയിലായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, കൈകൾ, വാരിയെല്ല്, തുട എന്നിവിടങ്ങളിൽ മാരകമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.
നന്ദിനി മണിപ്പാൽ ആശുപത്രിയിലും, പ്രതി വൈദേഹി ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിൽ പ്രണയപ്പകയെത്തുടർന്ന് കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കൊലപാതകം നടന്നിരുന്നു. വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അഞ്ജലി (23) എന്ന യുവതിയെ കാമുകനായ രാജീവ് കുത്തിക്കൊല്ലുകയായിരുന്നു. ഇരുവരും ഒരേ ഓഫിസിലെ ജീവനക്കാരായിരുന്നു. മൂന്നു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെങ്കിലും, രാജീവിന്റെ പശ്ചാത്തലം മോശമായതിനാൽ അഞ്ജലിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു.
വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് അഞ്ജലി രാജീവിനെ ഒഴിവാക്കാൻ തുടങ്ങിയതാണ് വൈരാഗ്യത്തിനു കാരണമായത്. ജൂൺ 28ന് അഞ്ജലിയെ അത്താഴവിരുന്നിനു ക്ഷണിച്ച രാജീവ് വീണ്ടും വിവാഹകാര്യം സംസാരിക്കുകയും തർക്കമുണ്ടാവുകയും ചെയ്തു. അവിടെനിന്ന് ഇറങ്ങിനടന്ന അഞ്ജലിയെ രാജീവ് പിന്തുടർന്ന് കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജലി മരണത്തിനു കീഴടങ്ങി. പ്രതിയായ രാജീവിനെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.





























