മലപ്പുറം : ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരനെ ഷെഡ്യൂൾ കാൻസൽ ചെയ്‌ത വിവരം അറിയിക്കാത്തതിന് കെ.എസ്.ആർ.ടി.സി 20,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം ജില്ലയിലെ വെളിമുക്ക് പാലയ്ക്കൽ സ്വദേശി അഭിനവ് ദാസ് നൽകിയ പരാതിയിലാണ് മലപ്പറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് അഭിനവ് ദാസ് ലോ ഫ്ളോർ ബസിൽ 358 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്‌തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പിൽ എത്തി ഉച്ചക്ക് ഒരു മണിവരെ കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആർ.ടി.സിയിൽ നിന്ന് കിട്ടിയില്ല. കാഴ്ചപരിമിതിയുള്ളയാൾ കൂടിയായ യാത്രക്കാരൻ പിന്നീട് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാല കാരണം വലിയ തിരക്കായതിനാൽ ചില ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാൻ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ടിക്കറ്റ് തുക തിരിച്ചു നൽകാൻ നടപടി എടുത്തിട്ടുണ്ടെന്നും ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ ഷെഡ്യൂൾ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ ചെയ്‌തില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതി നൽകും വരെ ടിക്കറ്റ് വില തിരിച്ചു നൽകാൻ നടപടി ഉണ്ടായില്ല. അതിനാൽ പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചിലവായി 5,000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം 12 ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതിശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.






























