ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പോലീസ് നീക്കത്തിനെതിരെ അഭിഭാഷകർ ഇന്ന് കോടതിയെ സമീപിക്കും. വിയോജിപ്പുകൾക്ക് നേരെയുള്ള മോദി സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇൗ നീക്കങ്ങളിലൂടെ വ്യക്തമാവുന്നതെന്നും വേട്ടയാടലുകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും എസ്എഫ്ഐ പറഞ്ഞു. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രതികാര നടപടികളെ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ വ്യക്തമാക്കി. യാതൊരു പ്രതികാര നടപടികളും ഉണ്ടാവില്ലെന്നും വിദ്യാർഥി നേതാക്കളുടെ പേരിൽ കേസെടുക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ പറഞ്ഞതും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
ഡൽഹി എകെജി ഭവനിൽ എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ ഇന്നലെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം. ജന്തർ മന്തറിലെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, ഈ സമരവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പഴയൊരു കേസിന്‍റെ പേരിൽ നടപടിയെടുക്കാനാണ് പോലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം. എന്നാൽ സിപിഎം നേതാക്കളും മാധ്യമങ്ങളും അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രൻ ഉൾപ്പെട്ടവർ സ്ഥലത്തെത്തിയതിനെ തുടർന്ന് ഡൽഹി പോലീസ് ഘോഷിനെ കസ്റ്റഡിയിലെടുക്കാതെ മടങ്ങുകയായിരുന്നു.






























