മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും ജൂലൈ 30 മുതൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്. ആഗസ്റ്റ് നാല് മുതൽ 12 വരെ ഈ പാതകളിൽ എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിക്കും. ഹരിദ്വാറിലെ ഗംഗാ നദിയിൽ നിന്ന് ജലം ശേഖരിച്ച് സ്വന്തം നാടുകളിലെ ശിവക്ഷേത്രങ്ങളിൽ അർപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന കാവഡ് യാത്ര ജൂലൈ 30 മുതൽ ആഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. തീർഥാടനം സുഗമമായി നടത്തുന്നതിനായി ഡൽഹി-ഹരിദ്വാർ ദേശീയപാതയുടെ ഒരു ഭാഗം കാവഡ് ഭക്തർക്കായി മാത്രമായി മാറ്റിവെക്കുമെന്ന് ട്രാഫിക് എസ്പി അതുൽ കുമാർ ചൗബേ പറഞ്ഞു. ജൂലൈ 30 മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്നും ഓഗസ്റ്റ് നാല് മുതൽ 12 വരെ പൂർണ വാഹന നിരോധനം നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഗംഗ കനാൽ റോഡിലെ എല്ലാ പ്രധാന സ്‌നാന ഘട്ടങ്ങളിലും പോലീസ് ഡൈവർമാരെ വിന്യസിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉമേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കാവഡ് യാത്രയോടനുബന്ധിച്ച് ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ രാംപൂർ തിരാഹയിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ് ആയിരിക്കും ഈ താൽക്കാലിക സ്റ്റേഷന്റെ എസ്എച്ച്ഒ എന്നും 20-ഓളം പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്എസ്പി സഞ്ജയ് കുമാർ അറിയിച്ചു.





























