തിരുവനന്തപുരം : കേന്ദ്രനിയമഭേദഗതിയോടെ പാചകവാതക സിലിൻഡർ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഇനി ഹെവി ലൈസൻസ് വേണം. അപകടകരമായ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കാനുള്ള പ്രത്യേകാനുമതി (ഹസാഡ്സ് എൻഡോഴ്‌സ്‌മെന്റ്) വേണമെങ്കിൽ ബാഡ്ജ് നിർബന്ധമാണ്. ഹെവി ലൈസൻസുള്ളവർക്കേ ബാഡ്ജ് ലഭിക്കൂ. ഇതോടെ ഗ്യാസ് ഏജൻസികളിലെ ഓട്ടോറിക്ഷ, മിനിലോറി എന്നിവ ഓടിക്കുന്നവർ ഹെവി ലൈസൻസ് എടുക്കേണ്ടിവരും. ഏജൻസികളിൽ വാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗത്തിനും നേരത്തേ ബാഡ്ജ് ഉണ്ടായിരുന്നു. ചെറുവാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഇവരുടെ ബാഡ്ജ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ ‘സാരഥി’ വെബ്‌സൈറ്റിലൂടെ ലൈസൻസ് പുതുക്കിയപ്പോൾ ബാഡ്ജ് ഒഴിവാക്കിയ ലൈസൻസാണ് നൽകിയത്.
പെട്രോളിയം, ഗ്യാസ്, കെമിക്കൽ ഉത്‌പന്നങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാഹന ഡ്രൈവർമാർക്കും പരിശീലനം നിർബന്ധമാണ്. മൂന്നുദിവസത്തെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ ലൈസൻസിൽ ചേർക്കും. മൂന്നുവർഷത്തിലൊരിക്കൽ പരിശീലനം നിർബന്ധമാണ്.
ചെറുവാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഈ ഇളവ് പാചകവാതകം കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾക്ക് നൽകിയിട്ടില്ല. ഇതോടെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവരും ഹെവി ലൈസൻസ് എടുക്കേണ്ട അവസ്ഥയാണ്. ഗ്യാസ് വിതരണത്തിന് വ്യാപകമായി ഓട്ടോറിക്ഷകളും മിനിലോറികളുമാണ് ഉപയോഗിക്കുന്നത്. ‘സാരഥി’യിൽ ഓട്ടോറിക്ഷയ്ക്ക് പ്രത്യേകം ലൈസൻസ് നൽകുന്നത് നിർത്തിയതിനാൽ ഇവ ഓടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസാണ് വേണ്ടത്. ഇതുകൊണ്ട് മിനിലോറികളും ഓടിക്കാം.