മലപ്പുറം: സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇരട്ട സമീപനം. ഗാർഹിക സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കാനും വാണിജ്യ സിലിണ്ടറുകൾ നൽകുന്നത് താത്കാലികമായി നിർത്താനും കമ്പനികൾ ഏജൻസികളോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും കാണിച്ച് ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. സിലിണ്ടറുകളുടെ വില വർധനവ് കൂടിയാകുമ്പോൾ ഈ അവസ്ഥ പാചകവാതക വിതരണ മേഖലയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.
കമ്പനികൾ ഏജൻസികളോട് അനൗദ്യോഗികമായി മാത്രമാണ് വിതരണ നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചത്. ഇത് ചൂഷണതന്ത്രമാണോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്. പുതിയ കണക്ഷനുകൾ താത്കാലികമായി നിർത്തിവെക്കാനും ഒരു സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തിനുള്ളിലും രണ്ട് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും അടുത്ത സിലിണ്ടറുകൾ അനുവദിക്കരുതെന്നും രണ്ട് ദിവസം മുൻപാണ് ഏജൻസികൾക്ക് നിർദ്ദേശം ലഭിച്ചത്. വാണിജ്യ സിലിണ്ടറുകൾ പൂർണ്ണമായി നിർത്തിവെക്കാൻ കഴിഞ്ഞ ദിവസവും ചില എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യം പാചകവാതക ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതെ വരുന്നത് വീടുകളിലും ചെറുകിട സ്ഥാപനങ്ങളിലും ദൈനംദിന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. എണ്ണക്കമ്പനികളുടെ ഈ വിരുദ്ധമായ സന്ദേശങ്ങൾ വിതരണക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഈ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് അറിയിക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്.





























