ലുധിയാന: കഴിഞ്ഞ വർഷം ഡിസംബർ 23ന് ലുധിയാന കോടതിയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ലുധിയാന സ്‌ഫോടനക്കേസിലെ പ്രതി ഹർപ്രീത് സിംഗിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തത്.
പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ നിന്നുള്ള ഹാപ്പി മലേഷ്യ എന്ന ഹർപ്രീത് സിംഗ് മലേഷ്യയിലെ കൗലാലംപൂരിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷമാണ് അറസ്‌റ്റിലായത്. ലുധിയാന കോടതിയിൽ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 2022 ജനുവരിയിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയവരിൽ ഒരാളാണ് പാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌വൈഎഫ് മേധാവി ലഖ്ബീർ സിംഗ് റോഡിന്റെ സഹായിയായ ഹർപ്രീത് സിംഗ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലഖ്‌ബീർ സിംഗ് റോഡിന്റെ നിർദേശപ്രകാരമാണ് ഇയാൾ സ്ഫോടനം ആസൂത്രണം ചെയ്‌തത്. സ്‌ഫോടക വസ്‌തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ടിരുന്ന ആള് കൂടിയാണ് ഹർപ്രീത് സിംഗ്. നേരത്തെ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.






























