ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഗഗന്‍ദീപ് സിംഗുമായി ബന്ധമുള്ള വനിത പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പഞ്ചാബിലെ ഖാന്നാ പോലീസ് സൂപ്രണ്ടാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. എസ്പി ഓഫീസില്‍ കോണ്‍സ്റ്റബിള്‍ റാങ്കിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അവരെ എൻഐഎയും പഞ്ചാബ് പോലീസും ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഗഗന്‍ദീപ് സിംഗ് 2019ല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ഇയാള്‍ സെപ്റ്റംബറിലാണ് ജയില്‍മോചിതനായത്. ഡിസംബര്‍ 23 നാണ് ലുധിയാനയിലെ ജില്ലാ കോടതിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പ്രതിയായ ഗഗന്‍ദീപ് സിങ് കൊല്ലപ്പെടുകയും അഞ്ച്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ ഗഗന്‍ദീപ് സിംഗിന്റെ ബാങ്ക് അക്കൗണ്ടില്‍ ഡിസംബര്‍ മാസം മൂന്ന് ലക്ഷത്തോളം രൂപ ഗഡുക്കളായി നിക്ഷേപിച്ചതായി കണ്ടെത്തി.