കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത കോടതിയെന്ന ഖ്യാതി കേരള ഹൈകോടതിക്ക്. ഇതിനായി ചീഫ് ജസ്റ്റിസിന്റെത് അടക്കം ആറ് കോടതികളില്‍ സ്മാര്‍ട്ട് കോടതിമുറിയൊരുക്കി. ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍വഹിക്കും. കോടതിയിലേക്കെത്തുന്ന അഭിഭാഷകര്‍ക്ക് ഇനി വലിയ ഫയല്‍ക്കെട്ടുകള്‍ കൈയില്‍ കരുതേണ്ടിവരില്ല.
ഹർജിയടക്കം ഫയല്‍ ചെയ്ത രേഖകളെല്ലാം കോടതിമുറിയില്‍ അഭിഭാഷകന്റെ മുന്നിലെ കമ്പ്യൂട്ടറില്‍ തെളിയും. ജഡ്ജിയുടെ മുന്നിലും ഇത് ലഭിക്കും. ടച് സ്ക്രീനില്‍ നിന്ന്ഏത് രേഖയും പരിശോധിച്ച് വാദിക്കാം. ഓണ്‍ലൈന്‍ വഴി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കോടതിയില്‍ നേരിട്ടെത്തിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയും വാദം പറയാന്‍ കഴിയുന്ന വെര്‍ച്വല്‍ ഹിയറിങ് വിത്ത് ഹൈബ്രിഡ് ഫെസിലിറ്റിയാണ് ഒരുക്കിയത്. മൈക്കും സ്പീക്കറും ഓണ്‍ ലൈനുമായും ബന്ധിപ്പിക്കും. കേസ് ഫയലുകളില്‍ മാര്‍ക്ക് ചെയ്യാം. കേസുകള്‍ ഫയല്‍ ചെയ്യുന്നതും പരിശോധന പൂര്‍ത്തിയാക്കുന്നതും ജഡ്ജിമാര്‍ ഉത്തരവിടുന്നതും ഇ-മോഡ് വഴിയാകും. ഉത്തരവുകള്‍ ജീവനക്കാര്‍ എഴുതിയെടുക്കുന്നതിന് പകരം കമ്പ്യൂട്ടറില്‍ സ്വയം രേഖപ്പെടുത്തുന്ന ക്രമീകരണമാണ് വരുത്തിയത്.
പരിഗണിക്കുന്ന കേസ് ഏതെന്ന് കോടതിക്കകത്ത് പുറത്തും ഡിസ്പ്ലേ വഴി അറിയാം. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന കിയോസ്ക് എല്ലാ സ്മാര്‍ട്ട് കോടതികളിലും ഉണ്ടാകും. എല്ലായിടത്തും വൈ-ഫൈ സൗകര്യമുണ്ട്. സഹായത്തിന് ഇ-സേവ കേന്ദ്രവുമുണ്ട്. ഹൈകോടതിയില്‍ ജാമ്യഹർജി സമര്‍പ്പിക്കുന്നത് 2020 ജൂണ്‍ 15 മുതല്‍ ഇ-ഫയലിങ് വഴിയാക്കിയിരുന്നു. കഴിഞ്ഞ മേയ് 17 മുതല്‍ എല്ലാ ഹരജികളും ഇ-ഫയല്‍ വഴി ആക്കി.
ഡിജിറ്റല്‍ ഒപ്പോടെ ജാമ്യ ഉത്തരവുകള്‍ ഒക്ടോബര്‍ 27 മുതല്‍ പുറപ്പെടുവിച്ച് തുടങ്ങി. ഇ-ഫയലിങ് ആപ്ലിക്കേഷന്‍ ഹൈകോടതിയിലെ ഇന്‍ഹൗസ് ഐ.ടി സംഘമാണ് വികസിപ്പിച്ചത്. ഹൈകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഓണ്‍ലൈനായി കേസ് ഫയല്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. തീര്‍പ്പായ കേസുകളുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തികള്‍ നടക്കുന്നു. 20 ലക്ഷത്തോളം പേപ്പറുകള്‍ ആവശ്യമായി വരുന്ന 40,000 കേസുകളുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു. കീഴ്കോടതികളില്‍ കേസ് ഫയല്‍ ചെയ്യേണ്ടത് ഇ-ഫയലിങ് മുഖേനയാണ്. തിരുവനന്തപുരം അഡീഷനല്‍ സി.ജെ.എം, എറണാകുളം കോലഞ്ചേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളാണ് സംസ്ഥാനത്ത് നിലവിലെ രണ്ട് കടലാസ് രഹിത കോടതികള്‍.