കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഇടമലയാര്‍ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇവിടെ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങുമ്പോള്‍ മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചിരിക്കുന്നതു കണ്ട പോലീസ് വിശദമായി പരിശോധിക്കുകയായിരുന്നു.
രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായിട്ടാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 6 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. വിവരം ഉടനെ തന്നെ വിചാരണക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ സൗത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ എന്‍ഡിപിഎസ് ആക്ട് പ്രകാരം ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി. ശുചിമുറിയില്‍ പോയ സമയത്ത് രണ്ടു പേര്‍ ഷാഫിക്ക് ഹെറോയിന്‍ കൈമാറിയതായാണ് പോലീസിന്റെ നിഗമനം. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇലന്തൂര്‍ നരബലി കേസിലെ പ്രധാന പ്രതിയാണ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുഹമ്മദ് ഷാഫി.
കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫിയാണ് വാഹനത്തില്‍ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിനി റോസ്ലിനെ കൊലപ്പെടുത്തി കേസിലെ വിചാരണയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഷാഫിയുടെ മറ്റ് ലഹരിമരുന്ന് ബന്ധങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് പോലീസ് അറിയിച്ചു.































