തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ മാനുഷിക പ്രവർത്തനങ്ങൾ കേരളത്തിന് വലിയ മാതൃകയാണെന്ന് സി.പി.ഐ(എം) നേതാവ് എം.എ. ബേബി. ‘ഹൃദയപൂർവ്വം’ എന്ന പേരിൽ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ആശുപത്രികളിൽ ജനങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷണം നൽകുന്ന ഈ കാരുണ്യപ്രവർത്തനത്തിൽ താൻ പലതവണ നേരിട്ട് പങ്കുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓണക്കാലത്ത് സദ്യ വിളമ്പിയതും കൊല്ലം ജനറൽ ആശുപത്രിയിൽ നടന്ന സമാനമായ പരിപാടികളും അദ്ദേഹം പ്രസംഗത്തിൽ സ്മരിച്ചു.
നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും സർക്കാരുകളും നിലവിലുണ്ടെങ്കിലും സന്നദ്ധ സംഘടനകൾക്ക് ഇത്തരം സാമൂഹ്യ സേവനങ്ങളിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 25 വർഷങ്ങൾക്ക് മുമ്പ് നായനാർ സർക്കാരിന്റെ കാലത്ത് നടന്ന ‘മാനവീയം’ പദ്ധതിയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. 1999-2000 കാലഘട്ടത്തിൽ നൂറ്റാണ്ടുകൾ മാറുന്ന വേളയിൽ നടന്ന ആ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം ഉദാഹരണമായി പറഞ്ഞു.





























