കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കൽപറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ബിജു, ബിനു, രമേശൻ എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ എം.ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് കൽപറ്റ സെഷൻസ് കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹർജിയിൽ കൽപറ്റ സെഷൻസ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൊലപാതകക്കേസിലും വധശ്രമക്കേസിലും ഒരേ മാനദണ്ഡം പ്രയോഗിക്കാനാവില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. സിബിഐ നടത്തിയ പുനരന്വേഷണം നിയമവിരുദ്ധമാണെന്നും, അന്വേഷണം നടത്താൻ സിബിഐയ്ക്ക് അധികാരമില്ലായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കിടെ പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകളുടെ പകർപ്പുകൾ ലഭ്യമാക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.



























