കൊച്ചി : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ്. ഏഴു ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇതിനു പുറമേ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് സംഘം കോടതിയെ അറിയിച്ചു. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നതാണ് കസ്റ്റംസിന്റെ നിലപാട്.
പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിൽ വാങ്ങിയിരുന്നത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം. രാവിലെ 11 മണിയോടുകൂടി ഇതുസംബന്ധിച്ച അപേക്ഷ കസ്റ്റംസ് സമർപ്പിക്കും. സ്വപ്‌നയെയും സരിത്തിനെയും ഡോളർ കടത്ത് കേസിലും എം ശിവശങ്കറിനെ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിലുമായിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. മൂന്നു പേരെയും ഒരുമിച്ച് ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.