കൊച്ചി : തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈകോടതി നോട്ടീസ്. കെ. ബാബു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവര്‍ക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്. ഒക്ടോബര്‍ നാലിന് പരിഗണിക്കാനായി ഹർജി മാറ്റി.
‘സ്വാമി അയ്യപ്പന്റെ’ പേര് പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നല്‍കിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ. ബാബുവിന്‍റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നു. ‘അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്‍റെ നാട്ടില്‍ നിന്ന് കെട്ടിക്കെട്ടിക്കാന്‍ കെ. ബാബുവിന് വോട്ട് ചെയ്യൂ’ എന്നായിരുന്നു ചുവരെഴുത്തുകള്‍. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാണ് ഹർജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടിയത്.
നേരത്തെ, സ്വരാജിന്‍റെ ഹർജിയില്‍ കെ. ബാബു അടക്കമുള്ളവരോട് ഹൈകോടതി വിശദീകരണം തേടിയിരുന്നു. വിജയിച്ച കെ. ബാബു എം.എല്‍.എ, സ്ഥാനാര്ഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്‌ണന്‍, കെ.പി. അയ്യപ്പന്‍, പി.സി. അരുണ്‍ ബാബു, രാജേഷ് പൈറോഡ്, സി.ബി. അശോകന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍.