തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ നടന്നത് രാജ്യദ്രോഹ കുറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. പാവപ്പെട്ട മനുഷ്യർക്ക് ആനുകൂല്യങ്ങളോടെ സുഖമായി ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. നിയമപരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണം. അതാണ് കേരളാ മോഡലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം മധ്യപ്രവർത്തകരോട് പറഞ്ഞു.
ലക്ഷകണക്കിന് തിരിച്ചറിയൽ കാർഡ് ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജമായി ഉണ്ടാക്കി. ഇതിനെതിരെ സംസ്ഥാന – കേന്ദ്ര ഇലക്ഷൻ കമ്മീഷനിൽ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് കൈമാറി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.





























