കോഴിക്കോട് : പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗാസയിലെ കുട്ടികളുടെ രോധനത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. ഇസ്രയേലും അമേരിക്കയും ആഗോളത്തലത്തിൽ ഒറ്റപ്പെട്ടു. ഒഴിഞ്ഞ കസേരയിൽ നെതന്യാഹു യു എൻ ൽ പ്രസംഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് ആണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ഇപ്പോൾ സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങുന്ന നിലപാട് ആണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ഈ സമീപനം നമുക്ക് അപമാനകരമാണ്. ലോകത്തിൻ്റെ നായകനാവാനാണ് ട്രംപിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. വംശഹത്യയെ ലോകമാനം എല്ലാവരും എതിർക്കുകയാണ്. ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് അമേരിക്കയുടെ ശ്രമം. ഗാസയെ വിൽക്കാനാണ് ഇസ്രയേലിൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ്. അറാഫത്തിന് സ്വീകരണം നൽകിയ കാഴ്ച ഇന്ത്യക്കാർ കണ്ടതാണ് എന്നും എം വി ഗോവിന്ദൻ ഓർമിപ്പിച്ചു.





























