തിരുവനന്തപുരം: കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത് മുഖ്യമന്ത്രി പദത്തിന് അപമാനമാണെന്നും പുനർജനി കേസിൽ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ വെള്ള പൂശുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ പ്രതിയായ പുനർജനി കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയ്‌ക്കെതിരെ പറവൂരിൽ നടത്തിയ ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർജനിയുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും കള്ളമാണ്.
വിജിലൻസ് കേസ് മാത്രമാണ് അവസാനിച്ചത് എന്നും ഹൈക്കോടതിയിൽ കേസ് ഇപ്പോഴുമുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള നിയസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം വാങ്ങാതെയാണ് സതീശൻ വിദേശത്തേക്ക് പോയത്. വിദേശ ഫണ്ട് ശേഖരണത്തിന് സംസ്ഥാന സർക്കാരിന് വിദേശത്ത് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. അപ്പോൾ എങ്ങനെ വിഡി സതീശന് അനുമതി ലഭിച്ചു എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി- കോൺഗ്രസ്സ് ഡീലിന്റെ ഭാഗമാണോ ഇതെന്ന സംശയവും അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് പൗണ്ട് എങ്കിലും നൽകാൻ ആണ് വിഡി സതീശൻ വിദേശത്ത് പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.




























