തിരുവനന്തപുരം: സമസ്തയെ പുകഴ്ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിൽ സി.പി.എമ്മിന് ലോ കമ്മിഷന്റെ നിലപാടാണ്. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സി.പി.എമ്മിനിട്ടു കുത്തുകയാണെന്നും ബേബി കുറ്റപ്പെടുത്തി. നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർ വർഗീയവൽക്കരിക്കപ്പെടാതെ നിർത്തുന്ന പ്രവർത്തനശൈലിയാണ് സമസ്തയുടേത്. വളരെ സമചിത്തതയും പക്വതയുമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണെന്നും ബേബി അഭിപ്രായപ്പെട്ടു.
‘എക സിവിൽ കോഡ് ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്ന ലോകമ്മീഷന്റെ നിലപാടാണ് സി.പി.എമ്മിന്. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം വേണം, സ്ത്രീതുല്യത വേണം. എന്നാൽ ഇപ്പോഴത്തെ ആർ.എസ്.എസിന്റെ ഈ പദ്ധതി അംഗീകരിക്കില്ല.’വി.ഡി സതീശൻ തരംതാഴ്ന്നുപോയി. ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ എന്ന പറയാൻ സതീശന് എങ്ങനെ കഴിയുന്നു. ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള കുറച്ചുപേരെ കിട്ടണമെങ്കിൽ അര ബി.ജെ.പി ആകണമെന്ന് ആരെങ്കിലും സതീശനെ ഉപദേശിച്ചിട്ടുണ്ടാകാം. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് സതീശൻ സി.പി.എമ്മിനിട്ട് കുത്തുകയാണ്. ഏക സിവിൽ കോഡിൽ സതീശന്റെ പാർട്ടി ആദ്യം നിലപാട് രൂപീകരിക്കട്ടെയെന്നും ബേബി പറഞ്ഞു.





























